Monday, March 3, 2008

പാട്ടുപാടിയ കഴുത

കൊച്ചുകൂട്ടുകാരേ, ഇന്ന് പഞ്ചതന്ത്രം കഥകളില്‍നിന്നും ഒരു കഥ കേള്‍ക്കാം.

പണ്ട് പണ്ട് നടന്ന കഥയാണുകേട്ടോ. ഒരിടത്ത് ഒരു കുറുക്കനും കഴുതയും ഉണ്ടായിരുന്നു. വലിയ കൂട്ടുകാരായിരുന്നു അവര്‍. അങ്ങനെയിരിക്കെ ചൂടുകാലം വന്നു. വല്ലാത്ത ചൂടും ദാഹവും. കഴുതയ്ക്ക് ഒരു തണ്ണിമത്തങ്ങ തിന്നുവാന്‍ കൊതിയായി. അടുത്ത് ഒരിടത്ത് ഒരു വലിയ തണ്ണിമത്തന്‍ തോട്ടം ഉണ്ടെന്നു അവന് അറിയാമായിരുന്നു. കഴുതയും കുറുക്കനും കൂടി അവിടേക്ക് പോയി.

തോട്ടത്തിലെത്തിയപ്പോഴല്ലേ പ്രശ്നം. ചുറ്റും വേലികെട്ടിയിരിക്കുന്നു. അകത്താണെങ്കിലോ നല്ല വിളഞ്ഞുപഴുത്ത, അകമൊക്കെ നല്ല ചൊമചൊമാന്നു ചുവന്ന തണ്ണിമത്തങ്ങകളും. കഴുതയ്ക്കും കുറുക്കനും കൊതിയടക്കാനായില്ല. ആരും കാണാതെ കഴുത പതിയ വേലിയുടെ ഒരു ഭാഗം കടിച്ചും ചവിട്ടിയും പൊളിക്കാനാരംഭിച്ചു. കുറുക്കനും സഹായിച്ചു. അവസാനം ഒരു ചെറിയ വിടവ് ആ വേലിയില്‍ ഉണ്ടാക്കിയിട്ട് കഴുതയും കുറുക്കനും കൂടി തോട്ടത്തിനകത്തു കയറി!

താമസിയാതെ അവര്‍ തണ്ണിമത്തനുകള്‍ പൊട്ടിച്ച് തിന്നാന്‍ തുടങ്ങി. “ഹാ‍വൂ... എന്തു രുചി....” കഴുതയും കുറുക്കനും വയറുനിറയെ തിന്നു. അല്‍പ്പം കഴിഞ്ഞ് വയറുനിറഞ്ഞു എന്നായപ്പോള്‍ കഴുത ഉറക്കെ “ങീഹോ...ങീഹോ... “ എന്ന് അമറാന്‍ തുടങ്ങി. അതുകേട്ട് കുറുക്കന്‍ ചോദിച്ചു, “നീയെന്താ ഇങ്ങനെ അമറുന്നത്.....മിണ്ടാതിരിക്കെടാ കഴുതേ.. തോട്ടത്തിന്റെ കാവല്‍കാരെങ്ങാനും കേട്ടാല്‍ അവര്‍ വന്ന് നിന്നെ അടിച്ച് ശരിയാക്കും.”


കഴുത പറഞ്ഞു “ഞാന്‍ അമറിയതല്ല കുറുക്കാ, ഞാന്‍ പാട്ടുപാടുകയാണെന്ന് കേട്ടാലറിയില്ലേ. എനിക്കേ, വയറുനിറയെ ശാപ്പാട് കഴിച്ചാല്‍ പിന്നെ ഉറക്കെയൊന്നു പാടണം, ഇതെന്റെ പണ്ടേയുള്ള ശീലമാ.....”


കുറുക്കന്‍ വീണ്ടും കഴുതയെ പറഞ്ഞുമനസ്സിലാക്കാന്‍ ശ്രമിച്ചു. പക്ഷേ കഴുത അത് കേട്ടില്ല എന്നുമാത്രവുമല്ല, ഉറക്കെ തന്റെ പാട്ട് തുടര്‍ന്നു. ഇനി ഇവിടെ നിന്നാല്‍ തനിക്കും തല്ലുകൊള്ളും എന്നു മനസ്സിലാക്കിയ കുറുക്കന്‍ ഓടീപ്പോയി ഒരു കാടിനുള്ളില്‍ മറഞ്ഞിരുന്നു.


തോട്ടത്തില്‍നിന്നും കഴുതയുടെ കരച്ചില്‍കേട്ട കാവല്‍ക്കാര്‍ വടിയുമായി ഓടിവന്നു. വേലിപൊളിച്ച് അകത്തുകടന്ന് തണ്ണിമത്തന്‍ തിന്ന കഴുതയെ അവര്‍ അടിച്ചു. അടീകൊണ്ട് കഴുത ഓടാന്‍ തുടങ്ങി. കഷ്ടമേ, വേലി പൊളിച്ചഭാഗവും കാണുന്നില്ലല്ലോ. അവസാനം അടികൊണ്ട് അവശനായ കഴുത ഒരു വിധത്തില്‍ തോട്ടത്തിനു വെളീയില്‍ കടന്നു.




















കാവല്‍ക്കാര്‍ പോയെന്നുറപ്പായപ്പോള്‍ കുറുക്കന്‍ അവന്റെ അടുത്തെത്തി. എന്നിട്ടു ചോദിച്ചു, “ചങ്ങാതീ, നിന്നോട് ഞാനപ്പോഴേ പറഞ്ഞതല്ലേ, പാടരുത്, കാവല്‍ക്കാര്‍ വരും എന്ന്. എന്നിട്ട് നീയത് കേട്ടീല്ല. ഇനി കിട്ടിയത് അനുഭവിച്ചോ“.


കഴുത ഒന്നും മിണ്ടാതെ തലയും താഴ്ത്തി കുറുക്കനോടൊപ്പം നടന്നു.

ഈ കഥയില്‍നിന്നും കൂട്ടുകാര്‍ എന്തു ഗുണപാഠം പഠിച്ചു?

അറിവുള്ളവര്‍ പറയുന്നത് അനുസരിക്കണം, എപ്പോഴും നാം വിചാരിക്കുന്നതും ചെയ്യുന്നതും ശരിയാവണമെന്നില്ല.


===========================
ഈ കഥയില്‍ ചേര്‍ത്തിരിക്കുന്ന കാരിക്കേച്ചര്‍ വരച്ചുതന്നത് നമ്മുടെ പ്രിയപ്പെട്ട കാര്‍ട്ടൂണിസ്റ്റ് സജീവേട്ടനാണ്. സജീവേട്ടന് നന്ദി.

25 അഭിപ്രായങ്ങള്‍:

G.manu March 4, 2008 9:25 AM  

അപ്പു

തേങ്ങാ എന്റെ വക..
ഗുണപാഠമുള്ള കഥ..
സജ്ജിവ് ജിയുടെ പടം കൂടി ചേര്‍ന്നപ്പോള്‍ അതിമനോഹരം..

ഇതുപോലെയുള്ള പഞ്ചതന്ത്രകഥകള്‍ ഇനിയും പ്ലീസ്

P.R March 4, 2008 9:45 AM  

ഇതു പോലെതന്നെ കുറുക്കന്റേയും ഒട്ടകത്തിന്റേയും കഥ കേട്ടിട്ടുണ്ട്.
കരിമ്പിന്‍ തോട്ടത്തില്‍ കയറി, കരീമ്പെല്ലാം തിന്നുതീര്‍ത്ത്, കുറുക്കന്‍ ഓളിയിട്ട് ഒട്ടകത്തിനിതു പോലെ അടി കിട്ടുകയും പിന്നെ, ഒട്ടകം തിരിച്ചു പുഴ കടന്നു പോകുമ്പോള്‍ പുറത്തിരിയ്ക്കുന്ന കുറുക്കനെ വെള്ളത്തില്‍ മുക്കി ശ്വാസം മുട്ടിയ്ക്കുന്നതും, ഇളിഭ്യനാവുന്ന കുറുക്കനും.

സുമേഷ് ചന്ദ്രന്‍ March 4, 2008 10:05 AM  

മനസ്സിലായി, മനസ്സിലായി..
“ഗുണപാഠവും മനസ്സിലായി, ആ വിളഞ്ഞുപഴുത്ത ഫലങളുള്ള ലോക്കേഷനും മനസ്സിലായി!

(ഇതൊക്കെ വായിച്ച് വായിച്ച് ഞാന്‍ നന്നായിപ്പോകുമോ ന്റെ കര്‍ത്താവേ....?)

ബഷീര്‍ വെള്ളറക്കാട്‌ March 4, 2008 11:44 AM  

നല്ല ഉദ്യമം.. ആദ്യായിട്ടാ ഇവിടെ വരുന്നത്‌.. ഈ കഥകളൊക്കെ സൌകര്യം കിട്ടുമ്പോള്‍ പ്രിന്റെടുത്ത്‌ കുട്ടികള്‍ക്ക്‌ കൊടുക്കണമെന്ന് കരുതുന്നു..

ശ്രീ March 4, 2008 1:04 PM  

കുട്ടിക്കഥ നന്നായി, ഒപ്പം സജ്ജീവേട്ടന്റെ വരയും.
:)

പൊറാടത്ത് March 4, 2008 1:06 PM  

ഇന്ന് രാത്രി ഉറങ്ങാന്‍ നേരം മോള്‍ക്ക് പറഞ്ഞ് കൊടുക്കാന്‍ ഒരു കഥകൂടിയായി..

സജീവിന്റെ കാരിക്കേച്ചറും ഉഗ്രനായിട്ടുണ്ട്..

മഴത്തുള്ളി March 4, 2008 1:07 PM  

അപ്പു മാഷേ,

നല്ല കുട്ടിക്കഥ. നല്ല ഗുണപാഠം. ശരിക്കും ആസ്വദിച്ചു. സജ്ജീവേട്ടന്റെ കാര്‍ട്ടൂണും അടിപൊളി. കഴുതയുടെ വായും പൊളിച്ചുള്ള ആ വരവ് രസകരം ;)

ഓ.ടോ. : പിന്നെ സുമേഷച്ചായന് ലൊക്കേഷന്‍ മനസ്സിലായെന്ന്. അവിടെയൊക്കെ പോയി പരിചയമുണ്ടെന്നാ തോന്നുന്നത്. അതോ സുമേഷച്ചായന്റെ തോട്ടത്തിലാണോ ഈ കുറുക്കനും കഴുതയും രാത്രി കയറിയത്. ഒന്നും പുടികിട്ടണില്ലേയ്...........

ചന്ദ്രകാന്തം March 4, 2008 2:22 PM  

ഈ കഥ, പ്രൈമറി ക്ലാസ്സിലേയ്ക്കു തിരിച്ചു നടത്തുന്നു വീണ്ടും.
സജീവ്‌ജിയുടെ വര, വരികളുടെ മാറ്റുകൂട്ടി.
കഴുതയുടെ മുഖഭാവം...ഹൗ ! സൂപ്പര്‍!

വേണു venu March 4, 2008 3:33 PM  

അപ്പൂ, കഥയും വായിച്ചു് ചിത്രവും ആസ്വദിച്ചപ്പോള് മനസ്സു പിന്നോട്ടോടുന്നു. നന്നായിരിക്കുന്നു.
ഓ.ടോ. ഒരു പുതിയ കുറ്റിക്കഥ, അക്ഷരം തിരുത്തുമല്ലോ.

ചന്തു March 4, 2008 5:03 PM  

ഇഷ്ടത്തോടെ നന്ദി


.

കുഞ്ഞന്‍ March 4, 2008 5:39 PM  

അപ്പു മാഷെ..

പതിവുപോലെ ഈക്കഥയും മനോഹരമാണ് സജീവന്റെ വരകൂടിയായപ്പോള്‍ അതിലും മനോഹരം. പടം കാണിച്ച് മോനോട് കഥ പറയാം

ഉപദേശം ആര്‍ക്കും ഇഷ്ടമല്ലല്ലൊ...!

Anonymous,  March 4, 2008 6:08 PM  

കഥ കൊള്ളാം, വിഷകൂട്ടും

പക്ഷെ അടിക്കുശേഷം ചിലപ്പോള്‍ ബോംബാവും പെട്ടുക അത്‌ സ്വന്തം ഉമ്മാറപടിയില്‍ പൊട്ടതിരിക്കാന്‍ ശ്രദ്ധിക്കണേ, തല പോയിട്ട്‌ പിന്നെ ഇത്തരം ഗുണപാഠം കിട്ടിയിട്ട്‌ കാര്യമില്ലല്ലോ. വിഷം കലക്കാന്‍ നല്ലത്‌ സ്വന്തം കുട്ടികള്‍ തന്നെ. എന്തൊക്കെ കാണാണം ഈ ജന്മത്തില്‍ എന്റെ നരമോഡി മുത്തപ്പ.

ഗീതാഗീതികള്‍ March 4, 2008 10:32 PM  

അന്യന്റെ മുതല്‍ കട്ടുതിന്നരുത് എന്നൊരു ഗുണപാഠവും കൂടിയുണ്ട് ഈ കഥയില്‍.

ആ അനോണി പറഞ്ഞിരിക്കുന്നത് എന്താണാവോ? അതു വായിച്ച് കുറച്ച് ചിരിക്കാനുള്ള വകയും കിട്ടി. ദീര്‍ഘം വേണ്ടിടത്ത് ഇടാതെയും, വേണ്ടാത്തിടത്ത് ഇട്ടും ഒക്കെ ....
ഒരു വിഷകൂടിന്റെയും ബോംബ് പൊട്ടുന്നതിന്റെയും ഒക്കെ കാര്യങ്ങള്‍ പറഞ്ഞിരിക്കുന്നു...
ഒന്നും മനസ്സിലായില്ല.

പുതിയ ‘കുറ്റികഥ’ മാറ്റേണ്ടതു തന്നെ.

പൊറാടത്ത് March 4, 2008 10:55 PM  

ഗീതയുടെ കമന്റ് കണ്ടാണ് വീണ്ടും വന്ന്നത്..
സ്പെല്ലിങ് മിസ്റ്റേക്ക് മാറ്റുമല്ലോ..
അനോനിയുടെ കമന്റ് വായിച്ചപ്പോള്‍.., ഇതില്‍ ഞങ്ങള്‍ക്കൊന്നും അറിയാത്ത എന്തൊക്കെയോ ഉള്ള പോലെ., ഒരു ചെറിയ തോന്നല്‍..
അപ്പുമാഷേ.., വിശദീകരിയ്ക്കൂ..

അപ്പു March 5, 2008 6:59 AM  

പൊറാടത്തിന്റെ അറിവിലേക്ക്...

ഈ അനോനി വന്നിട്ട കമന്റ് എന്താണെന്ന് എനിക്കും മനസ്സിലായില്ല. ബോംബും വിഷവും ഒക്കെ. മഷിത്തണ്ട് എന്ന് ഈ ബ്ലോഗ് കുട്ടികളെ ഉദ്ദേശിച്ച് സിയയും മനുവും മഴത്തുള്ളിയും കൂടി ആരംഭിച്ചതാണ്. കഥകളും കുട്ടിക്കവിതകളും ഒക്കെ പബ്ലിഷ് ചെയ്യാനായിട്ട്. ബ്ലോഗിന്റെ വലതുവശത്തുകാണുന്ന ഇരുപതോളം മെംബേഴ്സില്‍ ഒരാള്‍ മാത്രമാണ് ഞാന്‍. ഏതെങ്കിലും കൊച്ചുകുട്ടികള്‍ക്ക് അവരുടെ മലയാളം വായിക്കാനറിയാവുന്ന അച്ഛനമ്മമാര്‍ എന്നെങ്കിലും വായിച്ചുകൊടുക്കട്ടെ എന്ന ഉദ്ദേശത്തില്‍ എനിക്കറിയാവുന്നതും ഞാന്‍ വായിച്ചിട്ടുള്ളതുമായ കഥകള്‍ - പഞ്ചതന്ത്രത്തില്‍നിന്നോ, ഈസോപ്പുകഥകളിനിന്നോ - ഒക്കെ എന്റേതായ ഒരു ശൈലിയില്‍ ഇവിടെ പകര്‍ത്തിവച്ചു. അവലംബം ഇന്നത് എന്ന് അതാതു സ്ഥലങ്ങളില്‍ എഴുതിയിട്ടുമുണ്ട്. ഞാന്‍ മാത്രമല്ല ഇവിടെ കുട്ടിക്കവിതകള്‍ എഴുതിയവര്‍ക്കും അതേ ഉദ്ദേശമുണ്ടായിരുന്നുള്ളൂ. അനോനികള്‍ക്ക് ഈ കഥകള്‍ വായിക്കുമ്പോള്‍ മറ്റെന്തോ ദുരുദേശം ഇതിന്റെ പിന്നിലുണ്ടെന്നോ, ആരെയെങ്കിലും ഉദ്ദേശിച്ച് ഈ കഥകള്‍ എഴുതുന്നതാണെന്നോ തോന്നലുണ്ടാവുന്നുണ്ടെങ്കില്‍ അതെന്റെ കുറ്റമല്ല. എനിക്കങ്ങനെയൊരു ഉദ്ദേശവുമില്ല. എന്തിലും ഏതിലും കുറ്റം കണ്ടുപിടിക്കാനുള്ള മലയാളികളുടെ സ്വതസിദ്ധമായ സ്വഭാവമായി മാത്രം അതിനെ കണ്ടാല്‍ മതി. ദശകങ്ങള്‍ക്കു മുമ്പ് അറിവുള്ളവര്‍ പറഞ്ഞുവച്ച ഈ ഗുണപാഠകഥകളിലെ പലകാര്യങ്ങളും ഇപ്പോഴത്തെ നമ്മുടെ ജീവിതരീതികളും പെരുമാറ്റങ്ങളുമായി താരതമ്യപ്പെടുത്താവുന്നതാണ് എന്നു ആര്‍ക്കെങ്കിലും തോന്നുന്നുവെങ്കില്‍ അത് ആ കഥകള്‍ അന്നെഴുതിയവരുടെ കുറ്റം കൊണ്ടല്ല, മറിച്ച് നമ്മുടെ രീതികള്‍ അങ്ങനെയായിപ്പോയതുകൊണ്ടാണ്. ഇതില്‍ക്കൂടുതല്‍ വിശദീകരണമൊന്നും ഇതിനെപ്പറ്റി ഇവിടെ പറയാനില്ല. അനോനികളെ ഒഴിവാക്കാനായി അനോനികമന്റ് ഓപ്ഷന്‍ ഒഴിവാക്കാമെന്നുവച്ചാലും അപ്പു, പൊറാടത്ത് എന്നൊക്കെ പറയുന്നതും അനോനി നാമങ്ങള്‍ തന്നെയല്ലേ. അപ്പോള്‍പിന്നെ അതിലും അര്‍ത്ഥമില്ല. അതിനാല്‍ അനോനികള്‍ അവര്‍ക്ക് തോന്നിയതുപോലെ അഭിപ്രായം പറയട്ടെ. ഗൂഗിളിന്റെ വക ഫ്രീ ബ്ലോഗര്‍, കുറെ ഫ്രീ എഴുത്തുകാര്‍, ഫ്രീയായി കമന്റു പറയാന്‍ കുറേ അനോനികളും സനോനികളും!! അത്രയല്ലേയുള്ളൂ ഈ ബ്ലോഗിംഗ്!

വേണുവേട്ടാ, ഗീതച്ചേച്ചീ, പൊറാടത്ത്, പോസ്റ്റുകളില്‍ ഉള്ള സ്പെല്ലിംഗ് മിസ്റ്റേക്ക് എഡിറ്റുചെയ്തു മാറ്റാമെന്നാലാതെ ഒരിക്കല്‍ പബ്ലിഷായ കമന്റുകളിലെ സ്പെല്ലിംഗ് മിസ്റ്റേക്ക് മാറ്റാനുള്ള ഓപ്‌ഷന്‍ ബ്ലോഗറില്‍ ഇല്ല. അതിനാല്‍ എന്റെ ആദ്യത്തെ കമന്റിലെ പുതിയ“കുറ്റിക്കഥ” എന്നതു തിരുത്തി “കുട്ടിക്കഥ”യാക്കാന്‍ വകുപ്പൊന്നും ഞാന്‍ കാണുന്നില്ല. അത് കാണുന്നവര്‍ക്കൊക്കെ അരോചകമായി തോന്നുന്നതിനാല്‍ ഞാനെന്റെ ആദ്യത്തെ കമന്റ് ഡിലീറ്റ് ചെയ്യുന്നു. (കമന്റ് എഡിറ്റുചെയ്യാന്‍ വല്ല വകുപ്പും ഉണ്ടെങ്കില്‍ അറിയാവുന്നവര്‍ പറഞ്ഞുതരണേ).

Cartoonist March 5, 2008 7:09 AM  

ദേ, ഇപ്പോള്‍ തെളിഞ്ഞുവന്ന, ഈ കഥയുടെ ഗുണപാഠം : 2

വരക്കാരന്‍ വരക്കുമ്പോള്‍ കഥ വായിച്ചിരിയ്ക്കണം.
അല്ലെങ്കില്‍, തണ്ണിമത്തന്‍ വെറും മത്തങ്ങയായിപ്പോകും.
ച്ഛെ, ഇതു കഷ്ടായിപ്പോയി. കുട്ടികള്‍ കണ്‍ഫ്യൂസ്ഡ് ആവും. തീര്‍ച്ച.
അപ്പു, ക്ഷമിക്കുക..

ബഷീര്‍ വെള്ളറക്കാട്‌ March 5, 2008 9:11 AM  

ഇപ്പോള്‍ കിട്ടിയത്‌ :
കഥയില്‍ കുറുക്കന്‍ ഓടിപ്പോയി ഒളിച്ചിരുന്നതായി പറയുന്നു. ചിത്രത്തില്‍ കുറുക്കന്‍ തെളിഞ്ഞു നില്‍ക്കുന്നു..
കഥ വായിക്കാതെ വരച്ചത്‌ കൊണ്ട്‌ പറ്റിയതാണോ ?

ശ്രീലാല്‍ March 5, 2008 9:12 AM  

ഇനിയും എഴുതൂ അപ്പുവേട്ടാ, കുട്ടികള്‍ക്കുള്ള കഥകളും പാട്ടുകളും കൊണ്ട് ഇവിടം നിറയട്ടെ.

::സിയ↔Ziya March 5, 2008 9:51 AM  

ദോഷൈകദൃക്‌കായ അനോനിയുടെ കമന്റില്‍ അത്ഭുതപ്പെടാനില്ല.
എന്തു വിഷം എവിടെ കലക്കുന്നു എന്നൊന്നു വിശദീകരിക്കാമോ അനോനീ?

ഇവിടെ വന്ന് ഇങ്ങനെ വിഷം കലക്കരുത്. താക്കീതാണ്‍.

മഴത്തുള്ളി March 5, 2008 12:54 PM  

ഹഹഹ

അപ്പുമാഷേ, സിയ, അനോനി ആകെപ്പാടെ വിഷം മുറ്റി നില്‍ക്കുവാ. അപ്പോഴാ ഇവിടെ കറങ്ങിത്തിരിഞ്ഞെത്തിയത്. ഒന്നു നിന്നല്പം ഇവിടെയും തട്ടിയിട്ടു പോയതാവും. പാവം ‘മലയാലം കുരച്ച് കുരച്ച് അരിയാം’ എന്ന പോലെയല്ലേ എഴുതി വച്ചിരിക്കുന്നത്. ;)

അതിനാല്‍ അത് കണക്കാക്കണ്ട. വിട്ടു കളഞ്ഞേരെ.

നവരുചിയന്‍ March 5, 2008 2:30 PM  

മനസിലായി ഗുണപാഠം ... പാട്ടുപാടിയാല്‍ അടി കിട്ടും എന്നല്ലെ ..... എന്നോട് എല്ലാരും അങ്ങനെ പറയാറുണ്ട് .

ഹരിയണ്ണന്‍@Hariyannan March 6, 2008 11:11 PM  

അപ്പൂ..

ഈ കഥ വായിച്ച എനിക്കും അത് കേട്ടിരുന്ന മകള്‍ക്കും ഇഷ്ടമായി.ഒന്നാന്തരമായി..ലളിതമായി എഴുതിയിരിക്കുന്നു.

കഥ ശരിക്കും ഏതൊ കഴുതക്കുള്ള അടിയായും വീണിരിക്കുന്നു.അതുകൊണ്ടാവണം ആ മഹാനുഭാവന്‍ പേരില്ലാക്കുട്ടപ്പനായിവന്ന് ‘വിഷം’ഇറക്കിവച്ചുപോയത്! അനോണികളില്ലാതെ എന്താഘോഷം?! അല്ലേ?!

പിന്നെ പടം കഥക്ക് അനുയോജ്യമായേനേ...ആ മത്തന്‍ തണ്ണിമത്തനായിരുന്നെങ്കില്‍!കുറുക്കന്റെ കാര്യം കാര്‍ട്ടൂണാണെന്നുകരുതി ക്ഷമിക്കാം! :)
എങ്കിലും സജീവിന്റെ ലാഭേച്ഛയില്ലാതെയുള്ള സഹായത്തിനെ വിലകുറച്ചുകാണാനുമാവില്ല!!

കുറുമാന്‍ March 6, 2008 11:29 PM  

കഥ, ഗുണപാഠം എല്ലാം കേട്ടിട്ടുള്ളതാണെങ്കിലും വ്യത്യസ്ഥമായ രീതിയില്‍ അവതരിപ്പിക്കുന്നതില്‍ അപ്പു വിജയിച്ചിരിക്കുന്നു. ആശംസകള്‍. എന്റെ മക്കള്‍ക്ക് പറഞ്ഞ് കൊടുക്കാന്‍ ഒരു കഥകൂടി ഓര്‍മ്മയിലേക്ക് വരുത്തിയതിനു നന്ദി.

സജ്ജീവേട്ടാ കഥ വായിക്കാതെ തന്നെ ഇത്രയും നല്ലൊരു ചിത്രം വരച്ചതിന് നന്ദി... പിന്നെ തണ്ണിമത്തങ്ങക്ക് പകരം മത്തനായതിന്റെ പകരം അപ്പു വീട്ടീയതിങ്ങനെ - സജ്ജീവ് = സജീവ് :)

(ചുമ്മാതാണെ)