ഓണനിലാവ്
ചിങ്ങം പിറന്നപ്പോളോണവും കൊണ്ടെന്റെ
ഓമനത്തുമ്പികൾ പാറിവന്നൂ..
മാനത്തെപ്പൊൻകതിരൊന്നാകെ വാരി-
പ്പുതച്ചെന്റെ പാടം കതിരണിഞ്ഞൂ..
ആഞ്ഞിലിക്കൊമ്പത്തെ,ക്കൂട്ടിലെപ്പൂങ്കിളി
ഓണപ്പാട്ടോരോന്നും പാടിടുന്നൂ..
ഓരോരോ കാട്ടിലും മേട്ടിലും മൊട്ടിട്ടൊ-
രായിരം പൂക്കളുണർന്നു വന്നൂ..
അത്തക്കളത്തിലെ ചേലൊത്ത പൂക്കളി-
ലിത്തിരിപ്പൊൻവെയിലെത്തി നിന്നൂ..
ചിത്തിരപ്പൂക്കളോടൊത്തു വിരിഞ്ഞൊരു
തെച്ചിപ്പൂ മുറ്റത്തു പുഞ്ചിരിച്ചൂ..
തൃക്കാക്കരപ്പന്നു പൂപ്പട കൂട്ടുവാൻ
തുമ്പക്കുടങ്ങളൊരുങ്ങി വന്നൂ..
പത്താം നാളെത്തുന്നൊരോണപ്പുലരിയ്ക്കു
നാടാകെ പൂത്താലമേന്തി നിന്നൂ..
മാവേലിത്തമ്പുരാനെത്തും മെതിയടി-
കേൾക്കുന്നു; പൂവിളി പൊങ്ങിടുന്നൂ..
മാലോകരെല്ലാരുമൊന്നായി വാണൊരു
കാലത്തിന്നാനന്ദമോർത്തിടുന്നൂ..
സ്നേഹത്തിൻ പൂക്കളം വാടാതെ നിൽക്കുവാ-
നോണനിലാവതിൽ പെയ്തിടുന്നൂ..
മണ്ണിന്റെ നെഞ്ചിലെപ്പാലാഴി നമ്മളി-
ലെന്നും മധുരം പകർന്നിടുന്നൂ..
*******************************************